Kerala
കോട്ടയം: പൂമാനം പൂത്തുലഞ്ഞു... വോട്ടെല്ലാം യുഡിഎഫിനായി... പാട്ടുപാടി വോട്ടര്‍മാരുടെ മനസ് കീഴടക്കുകയാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. രാഷ്ട്രീയത്തിനൊപ്പം സംഗീതവും കൃഷിയും ഒക്കെയായി ജീവിക്കുന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ പി.ജെ. ജോസഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ വേറിട്ട വഴിയിലാണ്.
യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം പാട്ടുപാടിയാണ് ജോസഫ് വോട്ടു തേടുന്നത്. ഈണം സന്ധ്യ എന്ന പേരിലാണ് ജോസഫും മകന് അപു ജോസഫും പ്രചാരണവേദികളില്‍ സംഗീത സായാഹ്നവുമായി എത്തുന്നത്.
തിങ്കളാഴ്ച കോട്ടയം അതിരമ്പുഴയില്‍ ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ഥി ജയ്സണ്‍ ജോസഫിന്റെ പ്രചരണാര്‍ഥം അതിരമ്പുഴയില്‍ നടന്ന ഈണം സന്ധ്യ സംഗീത സായാഹ്നം ഏറെ ശ്രദ്ധേയമായി. പതിവു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നു വ്യത്യസ്തമായി പാട്ടും വര്‍ത്തമാനവുമായി ജോസഫ് വോട്ടർമാരെ ആകർഷിച്ചു.
പൂമാനം പൂത്തുലഞ്ഞു, പൂവള്ളി കുടിലിലേതേ, പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രേമഗാനം എന്നീ ഗാനങ്ങളാണ് ജോസഫ് പാടിയത്. ഉല്ലാസ പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ, മേരി സപ്നോകീ റാണി കബ് ആയേഗീ തൂ എന്നീ പാട്ടുകള്‍ അപുവും ആലപിച്ചു.
പി.ജെ. ജോസഫിന്റെ മകനും കേരള കോണ്‍ഗ്രസ് കോ ഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫും പ്രശസ്ത ഗായിക സോണി മോഹനും അദ്ദേഹത്തിനൊപ്പം ഗാനങ്ങളാലപിച്ചു.
വയനാട് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം രാഹുല്‍ വന്നല്ലോ, വയനാട്ടില്‍ വന്നല്ലോ എന്ന ഗാനം ആലപിച്ച് പി.ജെ അന്നും പ്രചാരണത്തില്‍ താരമായിരുന്നു.
ഇത്തവണയും യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഗ്ലാമര്‍ പ്രചാരകനായി പി.ജെ മാറിയിരിക്കുകയാണ്. കോട്ടയത്തിനു പുറമേ, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നയിടങ്ങളിലും നിരവധി വേദികളിലാണ് ഈണം സന്ധ്യ സംഗീത സായാഹ്നം അരങ്ങേറുന്നത്.
District News
കോട്ടയം: സ്ഥാനാർഥിയുടെ പേരു കേൾക്കുന്പോൾ വോട്ടർമാർക്ക് കൗതുകം. പിന്നെ ചോദ്യമായി? എന്താ ചേട്ടാ ഈ പേരിന്റെ അർഥം? ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുടെ പേരിലാണ് പ്രത്യേകത. അഡ്വ. എസ്. അംഗിരസ് എന്നാണ് പേര്. സപ്ത ഋഷിമാരിലൊരാളാളുടെ പേരാണ് അംഗിരസ്. കുമരകം നെടിയകളത്തില്‍ സദാശിവന് എന്ന അംഗിരസിന്റെ പിതാവ് മകനെ സ്കൂളില്‍ ചേര്‍ക്കാനായി എത്തിയപ്പോള്‍ മകനു പുതുമയുള്ള ഒരു പേരിടണമെന്നു തീരുമാനിച്ചു. അങ്ങനെയാണ് അംഗിരസ് എന്ന പേരിട്ടത്. സ്കൂളിലും കോളജിലും അംഗി എന്ന് എല്ലാവരും വിളിച്ചിരുന്ന അംഗിരസ് ഇപ്പോള്‍ സ്ഥാനാര്‍ഥിയായതോടെ വോട്ടര്‍മാരുടെ അംഗി ചേട്ടനായി.
കുമരകം എസ്എന്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അംഗിരസ് കോളേജ് യൂണിയന് ചെയര്‍മാനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും കുമരകം നേച്ചര്‍ ക്ലബ് ജോയിന്റ് സെക്രട്ടറി, കുമരകം ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ കോടതിയില്‍ അഭിഭാഷകനായ അംഗിരസ് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പ്രവര്‍ത്തകനാണ്. ഭാര്യ ഡോ. കീര്‍ത്തി കാജല്‍ (മെഡിക്കല്‍ ഓഫീസര്‍, കുമരകം സിഎച്ച്സി). യുഡിഎഫ് സ്ഥാര്ഥിയായി നിലവിലെ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.കെ. വൈശാഖും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ സാന്റപ്പനും മത്സരിക്കുന്നു.
District News
കോട്ടയം: അര്‍ഹതപ്പെട്ട സഭാംഗങ്ങള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചിട്ടുണ്ടെന്നാണ് സഭ കരുതുന്നതെന്നു മലങ്കര ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരിഗണന നല്‍കിയെങ്കിലും പിന്നീടേ ഇതുസംബന്ധിച്ചു വ്യക്തത വരികയുള്ളു. സ്ഥാനാര്‍ഥിത്വം നല്കുന്നതിനു സഭ പരിശ്രമിക്കാനൊക്കുകയില്ലല്ലോ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആയതിനാല്‍ ഇപ്പോഴെ കണക്കെടുക്കാന്‍ സാധിക്കുകയില്ല. സഭയ്ക്ക് എപ്പോഴും ഒരു രാഷ്ട്രീയ നിലപാടേയുള്ളു. അതു സഭ മക്കളുടെ നിലപാടാണ്.
സഭയുടെ മനസറിഞ്ഞ് വിശ്വാസികള്‍ കൃത്യമായി അതതു സമയത്ത് അവർ ഉചിതമായി വോട്ട് ചെയ്യുന്ന രീതിയാണുള്ളത്. മുകളില്‍നിന്നു താഴേക്ക് ഇന്നത് ചെയ്യുകയെന്നു പറയുന്ന പ്രവണത സഭയ്ക്കില്ല. എന്നാല്‍ സഭയുടെ യഥാര്‍ഥ മനസ് അറിയാനുള്ള കഴിവ് സഭാമക്കള്ക്കുണ്ടെന്ന ഉറപ്പ് സഭതലപ്പത്തിരിക്കുന്നവര്ക്കുണ്ട്. സഭയ്ക്ക് രാഷ്ട്രീയമില്ല. സഭയ്ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ സഭമക്കള്‍ക്ക് നല്ലവണ്ണം അറിയാം. അതറിഞ്ഞ് രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും മാനിക്കുകയും ചെയ്യുന്നവരെ കൃത്യമായി തിരിച്ചറിയാനുള്ള പ്രാപ്തി പ്രത്യേകിച്ചു യുവതലമുറയ്ക്കു നല്ലവണ്ണമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പത്രസമ്മേളത്തില്‍ സഭ സെക്രട്ടറി ബിജു ഉമ്മന്‍, ഫാ. യാക്കോബ് റമ്പാന്, റിബിന് രാജു എന്നിവരും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കും. 1,37,862 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ശനിയാഴ്ച മുതൽ ജില്ലകളിലെ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും.
ഡിസംബർ മൂന്നു മുതൽ അവയിൽ സ്ഥാനാർഥികളുടെ സെറ്റിംഗ് നടത്തും. സ്ഥാനാർഥികളുടെ പേരും ചിഹ്നവും സെറ്റ് ചെയ്ത ശേഷം വിതരണ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ് ഉദ്യോഗസ്ഥർക്ക് മറ്റ് പോളിംഗ് സാമഗ്രികൾക്കൊപ്പം വിതരണം ചെയ്യും. തെരഞ്ഞെടുപ്പിന് മൾട്ടി പോസ്റ്റ് ഇവിഎമ്മാണ് ഉപയോഗിക്കുക.
പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കണ്ട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളുമുണ്ടായിരിക്കും. വോട്ടിംഗ് കംപാർട്ട്മെന്റിൽ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാകും സജ്ജീകരിക്കുക. നഗരസഭകളിൽ ഒരു കണ്ട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.
ഒരു ബാലറ്റ് യൂണിറ്റിൽ 15 വരെ സ്ഥാനാർഥികളെ ക്രമീകരിക്കാനാകും. ഏതെങ്കിലും തലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാർത്ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക.
District News
തിരുവല്ലം: തിരുവനന്തപുരം കോര്‍പറേഷനിലെ തിരുവല്ലം വാര്‍ഡില്‍ തീപാറുന്ന പോരാട്ടമാണ് മുന്നണികള്‍ കാഴ്ചവയ്ക്കുന്നത്. നിലവില്‍ ബിജെപി ഭരണം കൈയാളുന്ന വാര്‍ഡില്‍ സിറ്റിംഗ് സീറ്റ് നിലനിർത്താനുളള കടുത്ത മത്സരത്തിലാണ് പ്രാദേശിക നേതൃത്വം.
കോണ്‍ഗ്രസ് തിരുവല്ലം വാര്‍ഡ് പ്രസിഡന്റും ഓട്ടോറിക്ഷ ഡ്രൈവറുമായ തിരുവല്ലം ബാബു ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ആദ്യമത്സരം. വാര്ഡിനുളളിലെ വഴികള്‍ പലതും ഇടിഞ്ഞ് പൊളിഞ്ഞുകിടക്കുന്നു. ഇടയാര്‍ ദ്വീപിലെ പല വീടുകളിലും ശൗചാലയങ്ങളില്ല , ഈ ഭാഗത്തെ മിക്ക വീടുകളും ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു. റോഡിനോടു ചേര്‍ന്നുളള വെളളക്കെട്ട് എന്നീ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ടര്‍മാരെ കാണുന്നത്.
സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം , സിഐടിയു ജില്ലാ കമ്മിറ്റി അംഗം , ടിവാന്‍ഡ്രം റസിഡന്‍സ് അസോസിയേഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ സംഘടന ജനറല്‍ സെക്രട്ടറിയുമായ കരിങ്കട രാജന് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആദ്യമത്സരം. വാര്‍ഡിലെ വികസന മുരടിപ്പ് പ്രധാന ആയുധമാക്കുന്നു. നഗരവികസനം വാര്ഡിനുളളില് നല്ല രീതിയില്‍ നടക്കുന്നില്ല , കുടിവെളള പ്രശ്നം തുടങ്ങിയ കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിയാണ് വോട്ട് തേടൽ.
നിലവില്‍ ബി.ജെ.പി തിരുവനന്തപുരം ഏരിയ പ്രസിഡന്റും യുവമോര്‍ച്ച കോവളം മണ്ഡലം മുന്‍ ട്രഷറും ബിജെപി തിരുവല്ലം മുന്‍ ഏരിയ സെക്രട്ടറിയുമായ പാച്ചല്ലൂര്‍ ഗോപകുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആദ്യമത്സരം. കുടിവെളള പദ്ധതി സമ്പൂര്‍ണമാക്കി. അമൃത് പദ്ധതി പ്രകാരം വാര്ഡിനുളളിലെ മുഴുവന്‍ വീടുകളിലും കുടിവെളളം എത്തിച്ചു , സമ്പൂര്‍ണ വികസനം നടപ്പിലാക്കി തുടങ്ങിയ കാര്യങ്ങള്‍ നിരത്തിയാണ് വോട്ട് അഭ്യര്‍ഥിക്കുന്നത്.
National
മലേഗാവ്: മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. എൻസിപി സ്ഥാനാർഥികൾ വിജയിച്ചില്ലെങ്കിൽ വിവിധ ഫണ്ടുകൾ അനുവദിക്കില്ലെന്നായിരുന്നു അജിത് പവാറിന്റെ വിവാദ പരാമർം.
വെള്ളിയാഴ്ച ബാരാമതി തഹ്സിലിലെ മലേഗാവിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ധനകാര്യമന്ത്രി കൂടിയായ അജിത്പവാർ. 18 സ്ഥാനാർഥികളാണ് ഇവിടെ അജിത്പവാർ പക്ഷം എൻസിപിക്കുള്ളത്.
കേന്ദ്രത്തിനും സംസ്ഥാനത്തിനും വിവിധ പദ്ധതികളുണ്ട്. നാം ഒരുമിച്ച് പ്രവർത്തിച്ചാൽ പദ്ധതികൾ പൂർത്തിയാക്കി മലേഗാവിന്റെ വികസനം ഉറപ്പാക്കാം. അതിനായി 18 സ്ഥാനാർഥികളെയും വിജയിപ്പിച്ചാൽ ഫണ്ടിന് ഒരു കുറവും ഉണ്ടാകില്ലെന്നും അജിത്പവാർ പറഞ്ഞു.
എന്നാൽ എൻസിപി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തില്ലെങ്കിൽ വിവിധ ഫണ്ടുകൾ അനുവദിക്കില്ലെന്നും അജിത്പവാർ വ്യക്തമാക്കി. നിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അധികാരമുണ്ട്, തനിക്ക് ഫണ്ട് അനുവദിക്കാനുള്ള അധികാരവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്ത് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാമെന്നും അജിത്പവാർ വോട്ടർമാരോട് പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Kerala
കോഴിക്കോട്: സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് വി.എം. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍.
കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു. വി.എം. വിനുവിന് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലാൻ ബി സജ്ജമാണെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും കോര്‍പ്പറേഷനിലെ പ്രചാരണം ഇനി നടക്കുക വിനുവിന്റെ നേതൃത്വത്തിലായിരിക്കുമെന്നും പ്രവീൺ കുമാർ അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിനു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
Kerala
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കൊല്ലം കുളത്തൂപ്പുഴ സിപിഎമ്മിൽ ഏര്യ കമ്മിറ്റി അംഗം രാജിവച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈല ബീവി ആണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്.
ലൈല ബീവി ആൾ ഇന്ത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ രണ്ട് തവണയായി ലൈല ബീവിയാണ് കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പിൽ ലൈല ബീവിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ലൈല ബീവി രാജി സമർപ്പിച്ചത്. കുളത്തൂപ്പുഴ ടൗൺ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും ലൈല ബീവി അറിയിച്ചു.
Kerala
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമേയ പ്രസാദ് പോത്തൻകോട് ഡിവിഷനിൽ ജനവിധി തേടും. ജില്ലാ പഞ്ചായത്തിൽ പതിമൂന്ന് സീറ്റിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്‍സജിത റസല്‍, കരുകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമണ്‍ എന്നിവരാണ് പുറത്തുവന്ന ആദ്യഘട്ട പട്ടികയിലെ പ്രമുഖർ.
നാവായിക്കുളം സീറ്റിൽ ആർഎസ്പിയും കണിയാപുരം സീറ്റിൽ മുസ്ലീം ലീഗും മത്സരിക്കും. എന്നാൽ പാലോട് സീറ്റ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് നൽകിയില്ല. ഡിസിസി വൈസ് പ്രസിഡന്റ് സുധീര്‍ഷാ പാലോട് കല്ലറയിൽ ജനവിധി തേടും.
Kerala
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടാൻ മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറിയും. ആരോഗ്യമന്ത്രിയുടെ മുൻ ഓഫീസ് സെക്രട്ടറി തോമസ് പി. ചാക്കോയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
പത്തനംതിട്ട നഗരസഭയിലെ 31ആം വാർഡിൽ നിന്നാണ് തോമസ് പി. ചാക്കോ ജനവിധി തേടുന്നത്. നേരത്തെ സിപിഎം പ്രാദേശിക നേതാവായിരുന്നു തോമസ് പി. ചാക്കോ. പാർട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു.
ഇതേതുടർന്ന് വീണ ജോർജിന്റെ എംഎൽഎ ഓഫീസിൽ നിന്ന് തോമസ് പി. ചാക്കോയെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് പി. ചാക്കോയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
Kerala
പത്തനംതിട്ട: ആറന്മുള മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍ മെഴുവേലി പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. എട്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്.
1979 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് കെ.സി.രാജഗോപാൽ മത്സര രംഗത്തേക്കിറങ്ങുന്നത്. അന്ന് ജയിച്ച് മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 1988ൽ ഇതേ പഞ്ചായത്തിൽ പ്രസിഡന്റായി.
2006ലാണ് ആറന്മുള നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയായി നിയമസഭയിലെത്തുന്നത്. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും കെ.ശിവദാസൻ നായരോട് പരാജയപ്പെടുകയായിരുന്നു.
പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും സിഐടിയു ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമാണ്.
Kerala
കണ്ണൂർ: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശേരി നഗരസഭയിലേക്ക് മത്സരിക്കുന്നു. തലശേരി നഗരസഭ 16-ാം വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായിട്ടാണ് കാരായി ചന്ദ്രശേഖരൻ ജനവിധി തേടുന്നത്.
2015ൽ തലശേരി നഗരസഭ ചെയർമാനായിരുന്ന ഘട്ടത്തിലാണ് ഫസൽ കേസിൽ ജില്ലയിൽ പ്രവേശിക്കരുതെന്ന് വിധി വന്നത്. ജാമ്യവ്യവസ്ഥയിൽ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയെത്തുടർന്ന് ഇരുമ്പനത്തായിരുന്നു താമസം.
ഒമ്പത് വർഷത്തിനുശേഷമാണ് പിന്നീട് കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശേരിയിലേക്ക് മടങ്ങിയെത്തിയത്. ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് സിബിഐ കാരായിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Kerala
ഇടുക്കി : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. 2010ൽ ലഭിച്ച പ്രതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ലെന്നും അബിൻ വർക്കി പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിച്ചിട്ടുണ്ടെങ്കിലും മുൻവർഷങ്ങളിലുണ്ടായിരുന്ന പ്രാതിനിധ്യം ഇത്തവണയുണ്ടായില്ലെന്ന് അബിൻ വർക്കി വ്യക്തമാക്കി. യൂത്ത് കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ പകുതിയെങ്കിലും പ്രാതിനിധ്യം വേണമെന്നായിരുന്നു ആവശ്യം.
പ്രഖ്യാപനം പൂർത്തിയായിട്ടില്ലെന്നും പ്രതിനിധ്യം തോൽക്കുന്ന സീറ്റുകളിൽ മാത്രമാകരുതെന്നും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ആവശ്യപ്പെട്ടു. ഇക്കാര്യം നേതൃത്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അബിൻ വർക്കി പ്രതീക്ഷ പങ്കുവച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ചൊവ്വാ, ബുധൻ ദിവസങ്ങളിൽ പേര് ചേർക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്.
അനർഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയിൽ ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും അപേക്ഷിക്കാം. പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകൾ 14ന് പ്രസിദ്ധീകരിക്കും.
ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകും. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.